ആദ്യ എച്ച്‌എംപിവി കേസ് ബംഗളൂരുവിൽ സ്ഥിരീകരിച്ചു; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നൽകി ആരോഗ്യ മന്ത്രാലയം.




ദില്ലി : രാജ്യത്ത് ആദ്യ എച്ച്‌എംപിവി കേസ് ബംഗളൂരുവില്‍ (ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിർദേശം നല്‍കി ആരോഗ്യ മന്ത്രാലയം.ആശുപത്രി ക്രമീകരണങ്ങള്‍ക്കായി മാർഗ നിർദേശം പുറത്തിറക്കാൻ മന്ത്രാലയം നിർദേശിച്ചു. കർണ്ണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദഗ്ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുയായി നിരന്തരം സമ്പർക്കത്തിലെന്നും മന്ത്രാലയം അറിയിച്ചു.

രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക. ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിവയാണ് എച്ച്‌ എം പിവി ലക്ഷണങ്ങള്‍. 2001 മുതല്‍ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്ര വ്യാപകമായി പടർന്നുപിടിച്ചിരുന്നില്ല. എച്ച്‌എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ലഭ്യമല്ല. ലക്ഷണങ്ങള്‍ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് നല്‍കുക.

ആരോഗ്യമുള്ള ഭൂരിപക്ഷം പേരിലും രോഗം സ്വയം ശമിക്കുമെങ്കിലും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ മരണ കാരണമാകാം. ചൈനയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ തന്നെ ലോകാരോഗ്യ സംഘടനാ ഇതുവരെ ജാഗ്രതാ നിർദേശമൊന്നും പുറപ്പെടുവിച്ചിട്ടില്ല.

ലക്ഷണങ്ങള്‍

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്‌എംപിവി . ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികള്‍, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.

ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി ) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കില്‍ ശ്വാസം മുട്ടല്‍, മൂക്കൊലിപ്പ് അല്ലെങ്കില്‍ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.

Post a Comment

0 Comments