ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓൺലൈൻ മൂല്യനിർണയത്തിലേക്ക്: പഠിതാക്കളുടെ സൗകര്യപ്രകാരം പരീക്ഷ എഴുതാം.





 മലപ്പുറം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അടുത്ത അധ്യയനവർഷം മുതൽ മൂല്യനിർണയം ഓൺലൈനാക്കുമെന്ന് വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ് പറഞ്ഞു. പഠിതാക്കൾക്ക് സൗകര്യമുള്ളസമയത്ത് പരീക്ഷയെഴുതാനുള്ള സംവിധാനവും (എക്സാം ഓൺ ഡിമാൻഡ്) ഒരുക്കും. ഓൺലൈൻ പരീക്ഷാനടത്തിപ്പിനുള്ള സോഫ്റ്റ്വേറിനായി സാങ്കേതിക സർവകലാശാല അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്.പരീക്ഷ നടത്തിയ ഉടൻ ഉത്തരക്കടലാസ് സ്കാൻചെയ്ത് ഏകീകൃതനിലയത്തിലേക്ക് അയക്കും. കംപ്യൂട്ടർ വഴി മൂല്യനിർണയം നടത്തി ഉടൻ മാർക്കുകൾ ചേർക്കും. 15-20 ദിവസത്തിനുള്ളിൽ ഫലം പ്രഖ്യാപിക്കാൻ കഴിയും. ഇതിനായി സ്കാനിങ് സെന്ററുകൾ സ്ഥാപിക്കും. കേരളത്തിന് പുറത്ത് മഹാരാഷ്ട്ര സർവകലാശാല പോലുള്ള ഓപ്പൺ സർവകലാശാലകൾ ഇത് ചെയ്യുന്നുണ്ട്. കേരളത്തിൽ ആരോഗ്യ സർവകലാശാലയാണ് ഓൺലൈനായി മൂല്യനിർണയം നടത്തുന്നത്.

എക്സാം ഓൺ ഡിമാൻഡ് വഴി വിദേശത്തുള്ള പഠിതാക്കൾക്ക് അവർ ലീവിൽ നാട്ടിലെത്തുന്നസമയത്ത് പരീക്ഷ നടത്താൻ ആവശ്യപ്പെടാം. ഒരു വ്യക്തിക്കുവേണ്ടിപ്പോലും പരീക്ഷ നടത്താൻകഴിയും. നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് ചോദ്യക്കടലാസ് തയ്യാറാക്കുക. മാത്രമല്ല, അടുത്ത അധ്യയനവർഷം മുതൽ മറ്റ് വലിയ സർവകലാശാലകൾക്ക് ഉള്ളതുപോലെ പരീക്ഷാ കലൻഡറും നടപ്പാക്കും - വൈസ് ചാൻസലർ പറഞ്ഞു.അസൈൻമെന്റുകൾ മുഴുവൻ ഓൺലൈനാക്കും. പുതിയ സോഫ്റ്റ്വേർ വഴി വിദ്യാർഥികൾക്ക് അവരുടെ പ്രൊവിഷണൽ, കോൺടാക്ട് സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, തിരിച്ചറിയൽ കാർഡ് അടക്കം എല്ലാം ഡൗൺലോഡ് ചെയ്തെടുക്കാം. പഠനോപകരണങ്ങൾ വൈകുന്ന പ്രശ്നം ഉടൻ പരിഹരിക്കും. സിലബസ് തയ്യാറാക്കുന്നത് മുതൽ എല്ലാം സർവകലാശാല തന്നെയാണ് ചെയ്യുന്നത്. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ കൂടുതൽ ജീവനക്കാരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

0 Comments