വലുപ്പത്തിലും വിലയിലും മെലിഞ്ഞ് കേരള മത്തി; വിപണിയില്‍ കര്‍ണാടക, മഹാരാഷ്ട്ര മത്തിക്ക് മേല്‍ക്കൈ.




ചാവക്കാട്(തൃശ്ശൂര്‍): കേരള മത്സ്യവിപണിയില്‍ കര്‍ണാടക, മഹാരാഷ്ട്ര മത്തിക്ക് മേല്‍ക്കൈ. കേരളതീരത്തുനിന്ന് കിട്ടുന്ന മത്തിക്ക് വലുപ്പമില്ലാത്തതും ലഭ്യത കുറഞ്ഞതുമാണ് കാരണം.

അറബിക്കടലിലെ മത്തിതന്നെയായതിനാല്‍ രുചിയിലും കാഴ്ചയിലും കേരളതീരത്തെ മത്തിയെപ്പോലെ തോന്നിക്കുന്നതിനാല്‍ കച്ചവടവും തകര്‍ക്കുകയാണ്. ഒരാഴ്ചയിലേറെയായി നൂറുകണക്കിന് ലോറികളാണ് ദിവസവും കര്‍ണാടകയില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും മത്തിയുമായി കേരളത്തിലെത്തുന്നത്. കേരളത്തിലെ മത്തിക്ക് 14 സെന്റിമീറ്റര്‍ ഉള്ളപ്പോള്‍ 20 സെന്റിമീറ്റര്‍ നീളമുള്ള മത്തിയാണ് കര്‍ണാടകയില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും എത്തുന്നത്.

വലുപ്പമുള്ള ഉരുളന്‍ നെയ്മത്തിയാണ് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നും മറ്റുമായി കേരളത്തിലെത്തുന്നത്. ഈ മേഖലയില്‍ വലിയ മത്തി സുലഭമായിട്ടുണ്ട്. കേരളതീരത്തുനിന്ന് കിട്ടുന്ന മത്തിക്ക് ഇപ്പോഴും കാര്യമായി വലുപ്പമില്ലെന്നും കുറച്ചാണ് കിട്ടുന്നതെന്നും ചേറ്റുവ ഹാര്‍ബറിലെ തരകന്‍ അസോസിയേഷന്‍ ഭാരവാഹി പവിത്രന്‍ കല്ലുമഠത്തില്‍ പറഞ്ഞു.

വലിയ മത്തിയുടെ വരവോടെ കേരളതീരത്തെ ചെറിയ മത്തിയുടെ വിലയും ഇടിഞ്ഞു. നേരത്തേ 25 കിലോയുടെ ഒരു പെട്ടിക്ക് 2000 രൂപയ്ക്കു മുകളില്‍ വില ലഭിച്ചിരുന്നത് 1000-1200 നിരക്കിലേക്ക് താഴ്ന്നു. ചെറുകിട കച്ചവടക്കാര്‍പോലും ചെറിയ മത്തി കിലോയ്ക്ക് നൂറു രൂപയില്‍ താഴെ നിരക്കിലാണ് വില്‍ക്കുന്നത്. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള വലിയ മത്തി കിലോക്ക് 150 മുതല്‍ 200 രൂപ വരെ വിലയുണ്ട്.

മൊത്തവില്‍പ്പനയില്‍ വലിയ മത്തിയുടെ വില 25 കിലോയുടെ ഒരു പെട്ടിക്ക് 3000-3500 രൂപ നിരക്കിലാണെന്ന് ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ മീന്‍ മൊത്തവിതരണക്കാരനായ ബൈജു തെക്കന്‍ പറഞ്ഞു. നാടന്‍ മത്തിയോട് കിടപിടിക്കുന്ന ഗുണമുള്ളതാണ് ഇതിന് മികച്ച വില ലഭിക്കാന്‍ കാരണം.

Post a Comment

0 Comments