എഴുത്ത്: പി.കെ.റസിയ ബീഗം.
കൊടിയത്തൂർ.
റംസാൻ നോമ്പിൻ്റെ അവസാന പത്തിൽ വരുന്ന ഒരു രാത്രിയാണ് 'ലൈലത്തുൽ ഖദ്ർ '. ഖുർആൻ ആദ്യമായി ഇറങ്ങിയത് ഈ രാവിലാണ്.
ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമാണ് ആ രാവ്.മനുഷ്യൻ്റെ എല്ലാ നല്ല പ്രവർത്തനങ്ങളും, അവൻ്റെ നോമ്പ്, നമസ്കാരം, ദാനധർമ്മങ്ങൾ തുടങ്ങിയ എല്ലാറ്റിനും ആയിരം മാസങ്ങളേക്കാൾ പ്രതിഫലം കിട്ടുന്ന രാവ്.അതായത് ഏകദേശം 83 വർഷത്തെ നിരന്തരമായ ആരാധനകളുടെ പ്രതിഫലത്തിന് തുല്യമാണ് ' ലൈലത്തുൽ ഖദ്റ്' ൻ്റെ രാത്രിയിലെ നൻമകളുടെ പ്രതിഫലം എന്നാണ് പണ്ഡിതൻമാരുടെ അഭിപ്രായം. റംസാൻ നോമ്പിന് സാക്ഷിയാവുകയും, 'ലൈലത്തുൽ ഖദ്റ് ' കിട്ടാതെ പോവുകയും ചെയ്തവർ മഹാ നഷ്ടത്തിലാണ്.
ആ ഒരു വർഷം മുഴുവൻ നടക്കേണ്ട കാര്യങ്ങളും മലക്കുകളെ അല്ലാഹു ഏൽപ്പിക്കുന്ന രാത്രിയാണത്. മനുഷ്യരുടെ ആയുസ്സ്,അവരുടെ ഉപജീവനം അതേപോലെയുള്ള മറ്റ് വിധികളെല്ലാം അള്ളാഹു ഒരാളുടെ ഒരു വർഷത്തേക്കുള്ളത് മലക്കുകളെ ഏൽപ്പിക്കുന്നു.
റംസാൻ മാസത്തിലെ അവസാന പത്തിലാണ് 'ലൈലത്തുൽ ഖദ്ർ ' എന്ന് ഒരു കൂട്ടർ പറയുമ്പോൾ അവസാന പത്തിൽ തന്നെ ഒറ്റപ്പെട്ട രാവുകളിൽ (21, 23, 25, 27, 29 ) ആണെന്ന് ഭൂരീപക്ഷം അഭിപ്രായപ്പെടുന്നു. ധാരാളമായി ഖുർആൻ പാരായണം ,'ദിക്റുകൾ' ചൊല്ലൽ, പ്രാർത്ഥനകൾ അല്ലാഹുവിലേക്ക് മാപ്പിരക്കൽ തുടങ്ങിയ നല്ല പ്രവർത്തനങ്ങളിലൂടെ ഈ രാവ് സജീവമാക്കാം.
0 Comments