വാഹനാപകട കേസുകളിൽ ആദ്യ ഏഴു ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ; സുപ്രീംകോടതി ഇടപെടലിനു പിന്നാലെ റോഡപകടത്തിൽപ്പെട്ടവർക്ക് രാജ്യവ്യാപക പണരഹിത ചികിത്സാ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം.







ന്യൂഡൽഹി: സുപ്രീംകോടതി സർക്കാറിനെ ശാസിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ ഇന്ത്യയിലുടനീളം റോഡപകടത്തിൽപ്പെട്ടവർക്ക് നിയുക്ത ആശുപത്രികളിൽ പണരഹിത ചികിത്സാ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. ഇൻഷുറൻസ് ഇല്ലാത്ത വാഹനാപകട കേസുകളിൽ ഇരക്ക് ആദ്യ ഏഴു ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെ സൗജന്യ ചികിൽസക്ക് അർഹതയുണ്ടാവും. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം അനുസരിച്ച് മെയ് 5 മുതൽ ഈ പദ്ധതി പ്രാബല്യത്തിൽ വന്നു.

സമയബന്ധിതമായ വൈദ്യസഹായം ലഭിക്കാത്തതിനാൽ എല്ലാ വർഷവും റോഡപകടങ്ങൾ മൂലം ഉണ്ടാകുന്ന മരണങ്ങളുടെ എണ്ണം കുറക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ആഴ്ച ജസ്റ്റിസുമാരായ എ.എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് 1988ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 162(2) പ്രകാരം സർക്കാർ ഇതുവരെ പദ്ധതി വിജ്ഞാപനം ചെയ്യാത്തതിൽ മന്ത്രാലയം സെക്രട്ടറിയെ വിമർശിച്ചിരുന്നു.

'നിങ്ങൾ വലിയ ഹൈവേകൾ നിർമിക്കുന്നു. പക്ഷേ, മതിയായ സൗകര്യമില്ലാത്തതിനാൽ ആളുകൾ അപകടത്തിൽ മരിക്കുന്നു. 'സുവർണ സമയ’ ചികിത്സക്കുള്ള ഒരു പദ്ധതിയും ഇല്ല. ഇത്രയധികം ഹൈവേകൾ നിർമിച്ചിട്ട് എന്താണ് പ്രയോജനം?' -കേന്ദ്രത്തിനുവേണ്ടി ഹാജരായ സെക്രട്ടറിയോട് ജസ്റ്റിസ് ഓക്ക ചോദിച്ചു. അതിനെ തുടർന്നാണ് പുതിയ വിജ്ഞാപനം.

ഏതെങ്കിലും റോഡിൽ മോട്ടോർ വാഹനം മൂലമുണ്ടാകുന്ന റോഡ് അപകടത്തിന് ഇരയാകുന്ന ഏതൊരു വ്യക്തിക്കും, ഈ പദ്ധതിയുടെ വ്യവസ്ഥകൾക്കനുസൃതമായി പണരഹിത ചികിത്സക്ക് അർഹതയുണ്ടായിരിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.

പൊലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസികൾ എന്നിവയുമായി ഏകോപിപ്പിച്ച് ദേശീയ ആരോഗ്യ അതോറിറ്റി ആയിരിക്കും പദ്ധതിയുടെ നിർവഹണ ഏജൻസി. അപകടം നടന്ന തീയതി മുതൽ പരമാവധി ഏഴു ദിവസത്തേക്ക് ഇരക്ക് ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വരെ പണരഹിത ചികിത്സക്ക് അർഹതയുണ്ടായിരിക്കും.

ഒരു സംസ്ഥാനത്തിനോ കേന്ദ്രഭരണ പ്രദേശത്തിനോ വേണ്ടി പദ്ധതി നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസി സംസ്ഥാന റോഡ് സുരക്ഷാ കൗൺസിൽ ആയിരിക്കും. കൂടാതെ നിയുക്ത ആശുപ്രതികളിൽ പ്രവേശനം, ഇരകളുടെ ചികിത്സ, നിയുക്ത ആശുപത്രിക്കുള്ള പണമടക്കൽ എന്നിവക്കായുള്ള പോർട്ടൽ ദേശീയ ആരോഗ്യ അതോറിറ്റിയുമായി ഏകോപിപ്പിക്കും.

പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി റോഡ് സെക്രട്ടറിയുടെ കീഴിൽ 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയും സർക്കാർ രൂപീകരിച്ചു. നാഷനൽ ഹെൽത്ത് അതോറിറ്റിയുടെ സി.ഇ.ഒയും കമ്മിറ്റിയിൽ ഉൾപ്പെടും.



Post a Comment

0 Comments