ബെംഗളൂരു: ബെംഗളുരുവിലെ ആർസിബിയുടെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎൽ ഭരണ സമിതി. ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് അറിയില്ലെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു. ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അറിയില്ല. ഐപിഎല്ലുമായി ഇതിന് ഒരു ബന്ധവുമില്ല. ദുരന്തത്തെ കുറിച്ച് അറിഞ്ഞില്ല എന്നാണ് ആര്‍സിബി അധികൃതർ തന്നോട് പറഞ്ഞതെന്നും ഉടൻ പരിപാടി അവസാനിപ്പിക്കും എന്ന് തനിക്ക് ഉറപ്പ് നൽകിയെന്നും അരുൺ ധുമാൽ കൂട്ടിച്ചേര്‍ത്തു.
ദുരന്തത്തിൽ ഇതുവരെ 12 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരില്‍ 14 വയസുകാരിയായ ദിവ്യാംശിയുമുണ്ട്. അമ്പതിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വീഴ്ച സമ്മതിച്ചു. ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായി കര്‍ണാടക ഉപമുഖ്യമന്ത്രി അറിയിച്ചു. സ്റ്റേഡിയം പരിസരത്ത് 5000 പൊലീസുകാരെ വിന്യസിച്ചിരുന്നു. മരണസംഖ്യ ഉയരാന്‍ കാരണം ലാത്തി ചാര്‍ജ് എന്ന് വിമര്‍ശനം. ഉന്തും തള്ളും ഉണ്ടായപ്പോള്‍ ലാത്തിചാര്‍ജ് ഉണ്ടായി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വേദനയുള്ളതും ഞെട്ടിക്കുന്നതുമായ സംഭവമാണെന്ന് ശിവകുമാര്‍ എക്സില്‍ കുറിച്ചു. ‘ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിയിരുന്ന ആളുകള്‍ ദുരന്തത്തില്‍ മരിച്ചുവെന്നത് അങ്ങേയറ്റം വേദനാജനകവും ഞെട്ടലുളവാക്കുന്നതുമാണ്. മരിച്ചവര്‍ക്കും അവരുടെ കുടുംബാംങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നു. ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല. എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, ശിവകുമാര്‍ പറഞ്ഞു.
0 Comments