ന്യൂഡൽഹി : രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉടമകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. രാജ്യം ഡിജിറ്റൽ ലോകത്തേക്ക് കൂടുതൽ മാറുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ നീക്കം. നിലവിൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് ഇ-ചലാൻ വിവരങ്ങൾ, ലൈസൻസ് അപ്ഡേറ്റുകൾ എന്നിവ തത്സമയം ലഭിക്കും. എന്നാൽ, മൊബൈൽ നമ്പർ ബന്ധിപ്പിക്കാത്തവർക്ക് ഈ വിവരങ്ങൾ ലഭിക്കുന്നതല്ല, ആയതിനാലാണ് ആധാറുമായി ലൈസൻസ് ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്.
ഗതാഗത നിയമങ്ങൾ തെറ്റിക്കുമ്പോൾ ഇ-ചലാൻ പിഴ വരുന്നത് മിക്ക വാഹന ഉടമകളുടെയും ശ്രദ്ധയിൽപ്പെടുന്നില്ല.
പുതിയ കരട് നിയമമനുസരിച്ച്, ഇ-ചലാൻ പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുള്ളിൽ പിഴ അടയ്ക്കൽ നിർബന്ധമാണ്. അല്ലാത്തപക്ഷം, ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും. ഒരു സാമ്പത്തിക വർഷത്തിൽ സിഗ്നൽ ലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾക്ക് മൂന്നിൽ കൂടുതൽ ചലാനുകൾ ലഭിച്ചാൽ, ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം, അയച്ച ചലാനുകളിൽ 40% മാത്രമാണ് വാഹന ഉടമകൾ തിരിച്ചടച്ചിട്ടുള്ളത്. മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തതിനാൽ പലർക്കും ചലാൻ അലേർട്ടുകൾ ലഭിക്കുന്നില്ല. ഇതിനാൽ ഇ-ചലാൻ അവഗണിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്.
0 Comments