കൂമുള്ളി: അത്തോളി -ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കൂമുള്ളി വായനശാല - പുത്തഞ്ചേരി റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ മണ്ണുപൊടിയിൽ കുളിച്ച് ബുദ്ധിമുട്ടുകയാണ്. റോഡുസൈഡിലെ വീട്ടുകാർ പൊടിശല്യം കാരണം പൊറുതിമുട്ടുകയാണ്. വീടിന്റെ മുൻവശം ഷീറ്റ് കൊണ്ടു മറച്ചിട്ടും പൊടിയിൽ നിന്നും രക്ഷയില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
പ്രധാനമന്ത്രി ഗ്രാമ സഡക്യോജനയിൽ ഉൾപ്പെട്ട റോഡ് കൂമുള്ളി വായനശാല മുതൽ ഒള്ളൂർ മനാട് ഇല്ലത്ത് താഴെ വരെ 2024 സെപ്റ്റംബർ മാസം റോഡ് ടാറിംഗ് പണി പൂർത്തീകരിക്കേണ്ടതായിരുന്നു. കരാർ എടുത്തവർ വീണ്ടും പുതുക്കിയെടുത്തിരിക്കുകയാണ്. 8.110 കിലോമീറ്റർ 702.690 ലക്ഷത്തിനാണ് കരാർ എടുത്തത്. 5 വർഷത്തെ മെയിൻന്റസ് അടങ്കൽ തുക - 63.242 ലക്ഷം.
പി ഐ യു കോഴിക്കോടാണു പ്രവൃത്തി ഏറ്റെടുത്തത്. ഭാരതസർക്കാർ ഗ്രാമവികസനവകുപ്പാണ് ധനസഹായം നൽകുന്നത്. റോഡിലുള്ള 20 കലുങ്കുകൾ പുതുക്കി പണിയുന്നു. ഒള്ളൂർ കടവ് പാലം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കണം. ജലജീവൻ പദ്ധതിയുടെ പൈപ്പിടൽ വൈകുന്നത് കൊണ്ടാണ് റോഡ് പണിയിൽ താമസം നേരിട്ടതെന്ന് കരാർ എടുത്തവർ പറയുന്നു.
റോഡിലെ കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. അഞ്ചോളം ബസ്സുകളും ഓട്ടോകളും പുത്തഞ്ചേരി റോഡിലൂടെ സർവീസ് നടത്തുന്നുണ്ട്. വൈകുന്നേരം വരെ ഓടികിട്ടുന്ന പണം വണ്ടിയുടെ കംപ്ലയിന്റ് തീർക്കുവാൻ തികയുന്നില്ലെന്നു ഓട്ടോഡ്രൈവർമാർ പറയുന്നു.നിരവധി ആളുകളും വാഹനങ്ങളും ഈ റോഡിലൂടെ പോകുന്നുണ്ട്. എത്രയും പെട്ടെന്ന് റോഡ് ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
എഴുത്ത് : ബിജു ടി ആർ
0 Comments