കൊയിലാണ്ടി:കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന തിയറ്റർ ക്യാമ്പ് നടന്നു.ഈ ക്യാമ്പ് അക്ഷരാർത്ഥത്തിൽ ഉച്ച ഒച്ച ചോപ്പ് എന്ന പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് അധ്യാപികമാർക്ക് മികച്ച അനുഭവമായി മാറി. കൊയിലാണ്ടി ഉപജില്ലയ്ക്ക് പുറത്തുനിന്ന് പോലും അധ്യാപികമാർ ക്യാമ്പിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് എത്തിച്ചേർന്നത് വലിയ ആവേശമായി മാറി. പരിമിതികൾ എല്ലാം മറികടന്ന് സ്വയം തിരിച്ചറിഞ്ഞ് ആത്മബോധത്തോടെ ആത്മവിശ്വാസത്തോടെ സ്വന്തം സാധ്യതകൾ മനസ്സിലാക്കി സ്വാഭാവിക ആവിഷ്കാരത്തിന്റെ സർഗ്ഗ വേദിയായി വനിത അധ്യാപികമാർ ക്യാമ്പിനെ മാറ്റുകയായിരുന്നു.പ്രശസ്ത നാടക സംവിധായകനും കലാകാരനുമായ മനോജ് നാരായണൻ ആയിരുന്നു ക്യാമ്പിന്റെ ഡയറക്ടർ. രാവിലെ എട്ടുമണി മുതൽ വൈകിട്ട് 7 മണി വരെ 60 ഓളം അധ്യാപികമാർ സ്വയം മറന്നു സ്വയം അറിഞ്ഞ് കൂട്ടായ്മയുടെ സുഖം നുകർന്ന് ഒരുമിച്ചുള്ള സന്തോഷം പങ്കിട്ട് ക്യാമ്പിനെ മനോഹരമാക്കുകയായിരുന്നു.പൂക്കാട് കലാലയത്തിന്റെ സർഗ്ഗ വനി ഓഡിറ്റോറിയത്തിൽ വെച്ചാണ് ക്യാമ്പ് നടന്നത്. ഇതിന്റെ അരങ്ങിലും അണിയറയിലും കെ എസ് ടി എയുടെ വനിതാ വേദിയിലെ അധ്യാപികമാർ തന്നെ സമർപ്പണ മനസ്സോടെ പ്രവർത്തിച്ചു.കേരളത്തിൽ അധ്യാപക സമൂഹത്തിന്റെ 70 ശതമാനത്തോളം വരുന്ന വനിത അധ്യാപികമാരുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവരുടെ വ്യക്തിത്വ വികസനവും സർഗ്ഗ ഭാവനയും സാംസ്കാരിക ബോധവും സംഘബോധവും അതുവഴി സ്നേഹ സൗഹൃദങ്ങൾ ഉറപ്പിച്ച് ക്ലാസ് റൂമിൽ കുട്ടികൾക്കു മുമ്പിൽ മികച്ച അധ്യാപകരായി മാറ്റാനും പര്യാപ്തമായ ക്യാമ്പാണ് കെഎസ്ടിഎ വിഭാവനം ചെയ്തത്. ജില്ലയിൽ തന്നെ ആദ്യമായാണ് ഒരു ഉപജില്ല ഇങ്ങനെ വിപുലമായ രീതിയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കെ എസ് ടി എ ജില്ലാ സെക്രെട്ടറി ആർ. എം രാജൻ, ജില്ലാ ജോയിൻ സെക്രട്ടറി ഷാജി പി.ടി എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
0 Comments