വെള്ളം ചോദിച്ച് പാകിസ്ഥാന്‍, തരാനാവില്ലെന്നു ഇന്ത്യ.



സിന്ധു നദീജല കരാര്‍ പുനസ്ഥാപിക്കണമെന്നാണ് ഇന്ത്യക്ക് പാകിസ്ഥാന്‍ കത്തയച്ച് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എന്നാല്‍ അത് നടക്കില്ലെന്ന് ഇന്ത്യ മറുപടി നല്‍കിയിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി അവസാനിപ്പിച്ചതിന് ശേഷം സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ഇന്ത്യയുടെ പക്ഷം. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് നല്‍കിയ മറുപടി

ഇപ്പോഴിതാ പാകിസ്ഥാന് നല്‍കാതെ തടഞ്ഞുവയ്ക്കുന്ന നദീജലത്തില്‍ ഇന്ത്യക്ക് മറ്റ് പദ്ധതികളുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിനെ ഉദ്ധരിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നദികളില്‍ കൂടുതല്‍ വൈദ്യുത പദ്ധതികള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിതുടങ്ങി. സിന്ധു, ഝലം, ചെനാബ് നദികളില്‍ 3 പദ്ധതികളാണ് ആലോചിക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന 2 പദ്ധതികള്‍ വേഗത്തിലാക്കാനും നിലവിലുള്ള അണക്കെട്ടുകളുടെ സംഭരണശേഷി വര്‍ദ്ധിപ്പിക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്.പുതിയ പദ്ധതികളുടെ രൂപരേഖ ജലശക്തി മന്ത്രാലയം വൈകാതെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കുമെന്നാണു വിവരം. ചെനാബ് നദിയില്‍ സവാല്‍കോട്ട് സ്റ്റേജ് 2 (1856 മെഗാവാട്ട്), കിര്‍ത്തായ് (930 മെഗാവാട്ട്), ദുല്‍ഹസ്തി (260 മെഗാവാട്ട്) എന്നീ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. മുന്‍പു പാക്കിസ്ഥാന്റെ ഇടപെടല്‍ കാരണം പൂര്‍ണസജ്ജമാക്കാതിരുന്ന ബര്‍സര്‍, ഉറി പദ്ധതികള്‍ നവീകരിക്കുന്നതും ആലോചനയിലുണ്ട്.പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അവരുടെ പ്രധാനപ്പെട്ട കാര്‍ഷിക, ഊര്‍ജ്ജ, വാണിജ്യ മേഖലയിലെ പദ്ധതികള്‍ സിന്ധു നദീജലത്തെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ എന്തുവിലകൊടുത്തും ഇന്ത്യയില്‍ നിന്ന് ജലം നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് പാകിസ്ഥാന്. തീരുമാനം പുനഃപരിശോധിക്കണമെന്നും ചര്‍ച്ചകള്‍ക്കു തയാറാണെന്നും കാട്ടി പാക്കിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയീദ് അലി മുര്‍തസ കേന്ദ്ര ജലശക്തി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി യുദ്ധ പ്രഖ്യാപനമാണെന്നാണ് പാകിസ്ഥാന്‍ നേരത്തെ പ്രതികരിച്ചത്

Post a Comment

0 Comments