കോവിഡ് വ്യാപനം;നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്.



തിരുവനന്തപുരം: കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.രോഗലക്ഷണമുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തണം.പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം.  
ശ്വാസതടസം,കടുത്ത നെഞ്ചുവേദന, രക്തസമ്മർദ്ദം കുറയൽ,തലചുറ്റൽ മുതലായ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ഗുരുതരമാകാൻ സാധ്യതയുള്ള ഹൈ റിസ്ക‌് വിഭാഗത്തിലുള്ളവർ നിർബന്ധമായും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം. രോഗലക്ഷണങ്ങൾ ഉള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെങ്കിൽ മാസ്ക‌് ധരിക്കണം. ആശുപത്രികളിൽ കൂട്ടിരിപ്പുകാർ ഉൾപ്പെടെ നിർബന്ധമായും മാസ്ക് ധരിക്കണം.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മോക്ഡ്രിൽ നടത്തണം. കൊവിഡ് പരിശോധനയ്ക്ക് ജില്ലകളിലെ ആർടിപിസിആർ സംവിധാനങ്ങൾ ഉപയോഗിക്കണം. പൊതുഇടങ്ങളിലെ മാസ‌് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണം.
ആശുപത്രികളിൽ സന്ദർശകരുടേയും കൂട്ടിരിപ്പുകാരുടേയും എണ്ണം പരമാവധി 
നിയന്ത്രിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു.

രാജ്യത്ത് നിലവിൽ നാലായിരത്തോളം ആക്റ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1,435 കേസുകളുമായി കേരളമാണ് രോഗബാധയിൽ മുൻപിൽ. സംസ്ഥാനത്ത് ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തിന് പുറമെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Post a Comment

0 Comments