തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ രാവും പകലുമായി സംഘടിപ്പിക്കും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിലാണ് മേള ചിട്ടപ്പെടുത്തുന്നത്. ഇരുപത്തിനാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായികമേള ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകുമെന്നാണ് പ്രതീക്ഷയെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിൽ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്. നവംബർ 4 ന് വൈകുന്നേരം 5.00 മണി മുതൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒളിമ്പിക്‌സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെ മത്സരങ്ങൾ ആരംഭിക്കും. സമാപനം നവംബർ 11 ന് വൈകുന്നേരം 4.00 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും. കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. എമിറേറ്റ്‌സിൽ കേരള സിലബസ്സിൽ പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ കൂടി കായിക മേളയിൽ പങ്കെടുക്കാനുള്ള അവസരം ആദ്യമായി ഒരുക്കുന്നുണ്ട്.
0 Comments