അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങി ഒള്ളൂര്‍ക്കടവ് പാലം.




കൊയിലാണ്ടി: കൊയിലാണ്ടി- ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഒള്ളൂര്‍ക്കടവ് പാലം ഉദ്ഘാടനത്തിനൊരുങ്ങി. പാലത്തിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി, അവസാനഘട്ട മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്താനാണ് നീക്കം.

പാലത്തിന്റെ പണി പൂര്‍ത്തിയാകുന്നതോടെ ഉള്ളിയേരി ഭാഗത്തുള്ളവര്‍ക്ക് കൊയിലാണ്ടി ടൗണ്‍ ചുറ്റാതെ എളുപ്പത്തില്‍ ബാലുശ്ശേരി, പേരാമ്പ്ര, കണ്ണൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാന്‍ സാധിക്കും. ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ അധിക എസ്റ്റിമേറ്റാണ് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്. അക്വിസിഷന്‍ തഹസില്‍ദാറിന്റെ നടപടിക്രമങ്ങള്‍ക്ക് ശേഷം രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പണം കൈമാറും. മൊത്തം 19 കോടി രൂപ ചിലവിലാണ് പാലം നിര്‍മ്മിക്കുന്നത്.

നേരത്തെ കടവ് ഉണ്ടായിരുന്ന പുഴയ്ക്ക് കുറുകെയാണ് ഒള്ളൂര്‍ക്കടവ് പാലം നിര്‍മ്മിക്കുന്നത്. നഗര പാതകളിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. 250.6 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. ഇതിനായി 12 തൂണുകളാണ് ആവശ്യമായി വരുന്നത്. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ പുഴയുടെ മധ്യത്തില്‍ 55 മീറ്റര്‍ നീളത്തില്‍ കമാനാകൃതിയിലാണ് പാലംനിര്‍മിച്ചത്.
ഒള്ളൂര്‍ക്കടവ് പാലം തുറക്കുന്നതോടെ ദേശീയപാതയിലെ ചെങ്ങോട്ടുകാവ് ടൗണില്‍ നിന്ന് ചേലിയ വഴി ഉളളൂര്‍, പുത്തഞ്ചേരി, കൂമുള്ളി, അത്തോളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനാകും.

Post a Comment

0 Comments