അതവരുടെ വീട്ടിൽ കൊണ്ടു വച്ചാൽ മതി; 'അമ്മ' എന്ന പേരിട്ടത് മുരളിച്ചേട്ടൻ; അതങ്ങനെ മതി: സുരേഷ് ഗോപി.




മലയാള സിനിമയെ പിടിച്ചു കുലുക്കിയ വിവാദങ്ങൾക്കു ശേഷം താര സംഘടനയായ 'അമ്മ'യുടെ കുടുംബ സംഗമം കൊച്ചിയിൽ നടന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ചടങ്ങിൽ നിന്നുള്ള സുരേഷ് ഗോപിയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.


സംഘടനയ്ക്ക് അമ്മ എന്ന പേരു നൽകിയത് അന്തരിച്ച നടൻ മുരളിയാണെന്നും 'എ. എം. എം. എ' എന്ന പേരു വേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. 'അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് സ്വർഗീയനായ ശ്രീ മുരളിയാണ്. നമ്മുടെ ഒക്കെ മുരളി ചേട്ടൻ. അതങ്ങനെ തന്നെയാണ് ഉച്ചരിക്കപ്പെടേണ്ടത്. പുറത്തുള്ള മുതലാളിമാർ പറയുന്നത് നമ്മൾ അനുസരിക്കില്ല. എ കുത്ത് എം കുത്ത് എം കുത്ത് എ കുത്ത് അതവരുടെ വീട്ടിൽ കൊണ്ട് വച്ചാൽ മതി. ഞങ്ങൾക്ക് അമ്മയാണ്', സുരേഷ് ഗോപി പറഞ്ഞു.

'1994ൽ സംഘടന രൂപീകൃതമായതിന് തൊട്ടുപിന്നാലെ തന്നെ, അടുക്കും ചിട്ടിയോടും കൂടി തുടങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ച് ബഹുമാനപ്പെട്ട മധു സാർ നയിക്കുന്ന 'അമ്മ'യായിട്ടാണ് തുടങ്ങിയത്. പിന്നീട് ശ്രീ എംജി സോമൻറെ നേതൃത്വത്തിലാണ് സംഘടന സ്ഥാപിതമാകുന്നത്. 95 ജനുവരിയിൽ അമ്മ ഷോ നടത്തി. അവിടെ നിന്നിങ്ങോട്ട് ഒരുപാട് പേരുടെ ഹൃദയക്കൂട്ടായ്‌മയായിട്ട് സംഘടന നിലനിന്ന് പോയത്. പ്രവർത്തനത്തിലൂടെ തിളക്കമാർജ്ജിച്ച് മുന്നോട്ട് വന്നു', സുരേഷ് ഗോപി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ മോഹൻലാൽ അമ്മയുടെ പ്രസിഡൻറ് സ്ഥാനം ഒഴിയുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്‌തിരുന്നു. അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബസംഗമം നടന്നത്.

Post a Comment

0 Comments