കൊയിലാണ്ടി ഹാര്‍ബര്‍ മൂന്നാം ഘട്ട വികസനം ,കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭരണാനുമതി തേടുന്നു.





കൊയിലാണ്ടി : കൊയിലാണ്ടി ഹാര്‍ബറില്‍ മൂന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി രൂപയുടെ വികസന പദ്ധതിയ്ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭരണാനുമതി തേടുന്നു. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ മൂന്നാം ഘട്ട വികസന പദ്ധതി കേന്ദ്ര ന്യൂനപക്ഷ,ഫിഷറീസ് മൃഗസംരക്ഷ വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന് കഴിഞ്ഞ മാസം സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ ഭാഗമായി ഹാര്‍ബറില്‍ നടത്തുന്ന രണ്ടാം ഘട്ട വികസന പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ എത്തിയിരുന്നു.
ഒന്നാമതായി ഹാര്‍ബര്‍ ബെയ്‌സിലും ചാനലിലും അടിഞ്ഞു കൂടിയ മണ്ണും ചളിയും എടുത്തു മാറ്റി ആഴം കൂട്ടാന്‍ ഡ്രഡ്ജിംങ്ങ് നടത്തണം. ഹാര്‍ബര്‍ ബെയ്‌സിന് 49 ഹെക്ടര്‍ സ്ഥലം ഉണ്ട്.ഇവിടെ അടിഞ്ഞു കൂടിയ മണ്ണും ചളിയും എടുത്ത് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. 25 കോടി രൂപയെങ്കിലും ഡ്രഡ്ജിങ്ങിനായി വേണം.കൊയിലാണ്ടി ഹാര്‍ബറിന്റെ ബേസിനുള്ളിലുള്ള ഭൂരിഭാഗം സ്ഥലങ്ങളും മണ്ണടിഞ്ഞിരിക്കുന്നതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ഹാര്‍ബറിന്റെ 30 ശതമാനം ഭാഗം മാത്രമേ പൂര്‍ണ രീതിയില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നുള്ളു.ഇത് പരിഹരിക്കാനാണ് രണ്ടാം ഘട്ടത്തില്‍ 2.28 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് ഡ്രഡ്ജിംഗ് ചെയ്‌തെടുക്കുന്നത്. അടിഞ്ഞു കൂടിയ അവശേഷിക്കുന്ന 8 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണ് ഡ്രഡ്ജിംഗ് ചെയ്തു മാറ്റാന്‍ ഇനിയും ഫണ്ട് അനിവാര്യമാണ്. ഇതിനാണ് 25 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചത്.
രണ്ടാമതായി കൊയിലാണ്ടി ഹാര്‍ബര്‍ മുതല്‍ കാപ്പാട് തുവ്വപ്പാറ വരെയുളള തീരദേശ പാത കടലാക്രമണത്തെ തുടര്‍ന്ന് പൂര്‍ണ്ണമായി തകര്‍ന്നു കിടക്കുകയാണ്.ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തീരദേശ പാത പുനരുദ്ധരിക്കാന്‍ 10 കോടി രൂപയുടെ പദ്ധതിയാണ് ഹാര്‍ബര്‍ എഞ്ചിനിയറിംങ്ങ് വകുപ്പ് തയ്യാറാക്കിയത്. റോഡ് തകര്‍ച്ച കാരണം ഹാര്‍ബറിലേക്ക് മല്‍സ്യ തൊഴിലാളികളും മറ്റ് യാത്രക്കാരും വളരെ പ്രയാസത്തോടെയാണ് വരുന്നത്.
കൊയിലാണ്ടി ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ഒരു ബോട്ട് റിപ്പയറിംഗ് യാര്‍ഡ് നിര്‍മ്മിക്കണമെന്നാണ് പ്രധാനപ്പെട്ട മൂന്നാമത്തെ ആവശ്യം.  ഇതിന് രണ്ട് കോടി രൂപ വേണമെന്നാണ് ആവശ്യം.
നാലാമതായി ചെറു വളളങ്ങള്‍ക്ക് അടുപ്പിക്കാന്‍ അധികം ഉയരമില്ലാത്ത ലോ ലെവല്‍ ജട്ടി നിര്‍മ്മിക്കണമെന്നാണ്. വടക്കെ പുലിമൂട്ടുവരെ നീളത്തില്‍ 250 മീറ്റര്‍ ലോലവല്‍ ജട്ടി നിര്‍മ്മാണത്തിന് അഞ്ച് കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.കൂടാതെ വടക്കെ പുലിമുട്ടിന്റെ അറ്റകുറ്റ പണികള്‍ക്കായി എട്ട് കോടിയും വേണ്ടി വരും. മൊത്തം 50 കോടി രൂപയുടെ മൂന്നാം ഘട്ട വികസന പദ്ധതിയാണ് തയ്യാറാക്കിയതെന്ന് ഹാര്‍ബര്‍ എഞ്ചിനിയറിംങ്ങ് അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ എം.എസ്.രാഗേഷ് പറഞ്ഞു. കൊണ്ടിരിക്കുകയാണ്. 
കൊയിലാണ്ടി ഹാര്‍ബറില്‍ നേരത്തെ ഉള്ളതിനേക്കാള്‍ വള്ളങ്ങളുടെയും ബോട്ടുകളുടെയും എണ്ണം കുട്ടിയത് മൂലം നിലവില്‍ യാനങ്ങള്‍ക്ക് മത്സ്യം ഇറക്കുന്നതിനായി മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട അവസ്ഥയുണ്ട്. ഇത് ഒഴിവാക്കുന്നതിനായി ബോട്ട് ജെട്ടിയും പാര്‍ക്കിംങ്ങ് ഏരിയയും വികസിപ്പിക്കേണ്ട ആവശ്യം ഉന്നയിക്കുന്നത്.

Post a Comment

0 Comments