നന്മണ്ട:വിദ്യാഭ്യാസമെന്നത് .തൊഴിൽ നേടാനുള്ള ഉപാധി മാത്രമല്ലെന്നും മാനവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന ബൃഹദ് പ്രക്രിയയാണെന്നും മുൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഇ.കെ. നായനാർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന നന്മണ്ട ഫെസ്റ്റിൻ്റെ ഭാഗമായ സർഗ്ഗ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തൊഴിലും വിദ്യാഭ്യാസവും' എന്ന വിഷയം അദ്ദേഹം അവതരിപ്പിച്ചു. മറ്റുള്ളവരുടെ വേദന മനസ്സിലാക്കി അത് എൻ്റെ വേദനയാണെന്ന് തിരിച്ചറിയാൻ കഴിയുന്ന മാനവികതാ ബോധം വളർത്തുകയെന്നതായിരിക്കണം വിദ്യാഭ്യാസത്തിൻ്റെ കാതലായ ലക്ഷ്യം. കാഴ്ചകൊണ്ട് മനുഷ്യനാണെങ്കിലും അയാളിലെ മാനവികമല്ലാത്ത ഭാഗങ്ങൾ ഒഴിവാക്കിക്കളയുമ്പോൾ മാത്രമാണ് അയാൾ യഥാർത്ഥ മനുഷ്യനാവുന്നത്. ഇതോടൊപ്പം ജീവിത വൃത്തിക്കാവശ്യമായ തൊഴിൽ ശേഷിയും ആർജ്ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൃദയാദരം പരിപാടിയിൽ നാരായണി മീത്തലേടത്തിൽ, എഴുത്തുകാരൻ ടി.കെ പ്രഭാകരൻ എഴുകുളം, ജൈവകൃഷി മേഖലയിൽ ഫാർമർ ഫസ്റ്റ് ഡയരക്ടർ ബിഥുൻ പാടിക്കര, യുവ കർഷകൻ ലാലു പ്രസാദ്, എഫ്. എൻ. എച്ച്. ഡബ്ലിയു നാഷണൽ കോൺക്ലേവിൽ കേരളത്തെ പ്രതിനിധീകരിച്ച കുടുംബശ്രീ
സാന്ത്വനം പ്രവർത്തക എം.കെ. സിബി, അബ്ദുൾ സമദ് കുറൂളി, എം സി ലോഹിതാക്ഷൻ, തെയ്യമ്പാടി ആലി, മികച്ച വനിതാ കർഷക സ്മിത പാറപ്പുറത്ത്, അധ്യാപകവൃത്തിക്കൊപ്പം വനിതാ ഓട്ടോ ഡ്രൈവറായും ജോലി ചെയ്യുന്ന ഷിജിന ആറുകണ്ടത്തിൽ, കെ പി നെടിയനാട് എന്നിവർ ആദരം ഏറ്റുവാങ്ങി. റിസപ്ഷൻ കമ്മറ്റി കൺവീനർ എൻ.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത്, മുരളീധരൻ കൈപ്രം വീട്, ടി.കെ. രാധാകൃഷ്ണൻ , മoത്തിൽ ബാബു, കെ.പ്രകാശൻ, കെ. വിജു, എ.കെ. ശശി എന്നിവർ സംബന്ധിച്ചു. മനു.പി. മോഹൻ സ്വാഗതവും സുസ്മിത്ത് കോറോത്ത് നന്ദിയും പറഞ്ഞു. ശേഷം പ്രദേശത്തെ കലാകാരികളും കലാകാരന്മാരും അണിനിരന്ന ഗ്രാമീണ കലോത്സവവും ഉണ്ടായി.
ഇന്ന് ഞായറാഴ്ച 'കേരളം - വെട്ടി വന്ന പാതയും വെട്ടിത്തെളിക്കേണ്ട പാതയും' എന്ന വിഷയത്തിൽ എം.ജെ. ശ്രീചിത്രൻ പ്രഭാഷണം നടത്തും. തുടർന്ന് സിനിമാ താരം നിർമ്മൽ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന 'ആനന്ദരാവ്' മെഗാഷോ അരങ്ങേറും.
0 Comments