ആലുവ: റെയില്‍വേ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ ബംഗാള്‍ സ്വദേശി പിടിയിലായി.
ട്രെയിൻ ഇ-ടിക്കറ്റ്, തിരിച്ചറിയല്‍ കാർഡ് കോപ്പികള്‍, ലാപ്ടോപ്പ് എന്നിവ പിടിച്ചെടുത്തു.
പശ്ചിമ ബംഗാള്‍ മുർഷിദാബാദ് സാഹേബ്രെയിൻപൂരി കീർത്തനിയാപാര ജമീനുല്‍ ഇസ്ലാം മണ്ഡല്‍ (28) ആണ് റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സിന്‍റെ പിടിയിലായത്.
കഴിഞ്ഞ രണ്ടര വർഷമായി പെരുമ്പാവൂർ അക്ഷര എന്ന മൊബൈല്‍ കടയില്‍ ടെക്‌നീഷ്യനായാണ് ഇയാള്‍ ജോലി ചെയ്യുന്നത്. വ്യാജ തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റ് എടുത്ത ശേഷം കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നതാണ് രീതി.
ഇയാളില്‍ നിന്ന് 11,000 രൂപ വില വരുന്ന ആറ് ട്രെയിൻ ഇ ടിക്കറ്റ്, 10,000 രൂപ വിലവരുന്ന കാലാവധി കഴിഞ്ഞ നാല് ഇ ടിക്കറ്റുകള്‍ എന്നിവ പിടിച്ചെടുത്തു. തിരിച്ചറിയല്‍ കാർഡിന്‍റെ മൂന്ന് പകർപ്പുകളും ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്.
റെയില്‍വേ അഡ്മിനിസ്‌ട്രേഷന്‍റെയും ഐആർസിടിസിയുടെയും അനുമതിയില്ലാതെയാണ് ഇയാള്‍ ടിക്കറ്റുകള്‍ റിസർവ് ചെയ്തിരുന്നത്. പ്രതിയെ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.
ആർപിഎഫ്‌എഎസ്‌ഐമാരായ കെ. സുരേഷ്, സിജോ സേവ്യർ, ഫിലിപ്പ് ജോണ്‍, ഇന്‍റലിജൻസ് ബ്രാഞ്ച് എസ്‌ഐ പ്രൈസ് മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments