തീപ്പിടിച്ച കപ്പലിലുണ്ടായത് നാല്‍പ്പതോളം പേര്‍; 18 പേരെ രക്ഷപ്പെടുത്തി.


കോഴിക്കോട്: ബേപ്പൂരിനടുത്ത്‌ തീപ്പിടിച്ച കപ്പലിലുണ്ടായത് നാല്‍പ്പതോളം പേരെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. 18 പേര്‍ കടലില്‍ ചാടി രക്ഷപ്പെട്ടെന്നും ഇവരെ കോസ്റ്റ്ഗാര്‍ഡും നേവിയും ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

തീപടര്‍ന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 50 കണ്ടെയ്നറുകള്‍ കടലില്‍ വീണിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന ചരക്കുകള്‍ എന്തൊക്കെയാണെന്ന കൃത്യവിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

പാരിസ്ഥിതിക പ്രശ്നങ്ങള്‍, മത്സ്യബന്ധന പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയില്‍ വരുന്നത്. പരിസ്ഥിതി ആഘാതം പഠിക്കാനുള്ള സംവിധാനമുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങളില്‍ സംശയങ്ങളില്ല. അട്ടിമറി ഉണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെ കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിനാണ് ബേപ്പൂര്‍- അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലില്‍ വെച്ച് തീപ്പിടിച്ചത്. ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്‌ലാന്‍ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്.

Post a Comment

0 Comments